ചിറ്റൂർ: ഗവ. കോളജിന് സമീപത്തെ 60 വർഷം പഴക്കമുള്ള പുഴപ്പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നാളെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തു മുതൽ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടും.
പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് നവീകരണം വൈകിപ്പിക്കരുതെന്ന് സുമേഷ് അച്യുതൻ എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച തന്നെ പണി ആരംഭിക്കാൻ തീരുമാനമായത്. ബദൽ റോഡുകളുടെ ഓട്ടയടക്കൽ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ ഗുരുതര തകരാറുകൾ കണ്ടെത്തിയത്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നും കമ്പികൾ പുറത്തുവന്നുമുള്ള നിലയിലാണ്.
115 മീറ്റർ നീളമുള്ള പാലത്തിലെ ആറ് സ്പാനുകളുടേയും ബെയറിംഗുകൾ തകർന്ന നിലയിലാണെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. പ്ലാൻ ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം.
പാലം അടയ്ക്കുന്നതോടെ തത്തമംഗലത്തുനിന്ന് ചിറ്റൂരിലേക്ക് എത്തുന്നവർ പാലത്തുള്ളി, പെരുവെമ്പ്, അത്തിക്കോട് വഴിയും മേട്ടുപ്പാളയത്തുനിന്നുള്ളവർ വണ്ടിത്താവളം, വിളയോടി വഴിയും യാത്ര ചെയ്യണം. സ്വകാര്യ ബസുകൾക്ക് അധിക ഇന്ധനച്ചെലവ് വരുന്നതിനാൽ ബദൽ റൂട്ടിനെക്കുറിച്ച് ആശങ്കയുണ്ട്. കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കുള്ള ബസുകൾ ചിറ്റൂർ കോളജിന് സമീപത്തുനിന്നും പുതുനഗരം, കൊടുവായൂർ ഭാഗത്തേക്കുള്ള ബസുകൾ പാലത്തിനപ്പുറത്തുനിന്നും സർവീസ് ആരംഭിക്കാനാണ് തീരുമാനം.
പെരുവെമ്പ്–പാലത്തുള്ളി ബദൽ റോഡിന്റെ ചില ഭാഗങ്ങളിലെ തകർച്ചക്കും പരിഹാരനടപടികൾ നടന്നുവരികയാണ്. കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ ഭാഗത്തുനിന്നും കോയമ്പത്തൂർ കോളജുകളിലേക്ക് വരുന്ന ബസുകൾ വണ്ടിത്താവളം, ആശുപത്രി ജംഗ്ഷൻ വഴി സഞ്ചരിക്കേണ്ടതാണ്.